എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Thursday, 29 April 2010

ഷെര്‍ളിയുടെ മായകാഴ്ച്ചകള്‍

കുരിശടിയില്‍ നില്‍ക്കുന്ന കര്‍ത്താവ്‌ തിരു ഹ്രദയത്തില്‍ നിന്നും വാര്‍ന്നോഴുകുന്ന രക്തവുമായി പടിയിറങ്ങുന്നത് സ്വപ്നം കണ്ടുകൊണ്ടാണ് പുലര്‍ച്ചെ ഷെര്‍ളി കിടക്കയില്‍ നിന്നും എഴുന്നേറ്റത്‌. ദേഹത്ത്തൊക്കെ നല്ല വേദനയും തോന്നി. കുളിമുറിയില്‍ കയറി യാന്ത്രികമായി പേസ്റ്റ് എടുത്ത്‌ ബ്രുഷില്‍ തേച്ച് കണ്ണ് തുറക്കാതെ തന്നെ പല്ല് തേക്കാന്‍ തുടങ്ങി. തൊട്ടു പുറകിലൊരു സാമീപ്യം അവളറിഞ്ഞിട്ടും കണ്ണ് തുറന്നില്ല. രണ്ടു കൈത്തണ്ടകളിലും മൃദുവായി തലോടുന്ന ആ കൈകളിലേക്ക് കണ്ണ് തുറന്നു നോക്കണമെന്ന് അവള്‍ക്കു തോന്നിയെങ്കിലും ഒന്നിനും കഴിയാതെ അവള്‍ പല്ല് തേച്ചുകൊണ്ടു തന്നെ നിന്നു.

ഷവറിന്റെ അടിയില്‍ നില്‍ക്കുമ്പോഴും കരുത്തുറ്റ ഒരു ശരീരം ദേഹത്തോടു ചേര്‍ന്ന് ചൂടു പകരുന്നത് ആസ്വദിച്ചുകൊണ്ട്‌ അവള്‍ കുളിച്ചു. ശരീരത്തിന്‍റെ നിലവിളികളെ അമര്‍ത്തി തലോടി അവള്‍ ആശ്വാസം കൊടുത്തു. സോപ്പ് പതയില്‍ അവള്‍ ഒരാരാമം മുഴുവന്‍ മണത്തു.

കുന്നിന്‍ മുകളില്‍ നിന്നും വെള്ളരി പ്രാവുകള്‍ താഴ്വരയിലേക്ക് പറന്നിറങ്ങുമ്പോള്‍‍, ആഞ്ഞു വീശുന്ന കാറ്റിനെ മൊത്തമായി ആവാഹിക്കാനെന്നപോലെ കൈകളും കാലുകളും വിടര്‍ത്തി നില്‍ക്കുകയായിരുന്നു അവള്‍. നാല് നാള്‍ മുന്‍പ്‌ പിരിഞ്ഞുപോയ കാമുകന്‍ നല്‍കിയ വേദന മനസ്സിലും, കഴിഞ്ഞ രാത്രിയില്‍ മദ്യലഹരിയില്‍ ആരൊക്കെയോ നല്‍കിയ വേദന ശരീരത്തിലും പേറി നില്‍ക്കുമ്പോള്‍ ഷെര്‍ളി സ്വയം മറന്നു.

എന്നേക്കുമായി ഉറങ്ങാന്‍ മരുന്ന് കഴിച്ച് ആത്മാക്കള്‍ മേയുന്ന താഴ്വരയിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ അവള്‍ ഷെര്‍ളി എന്ന പെണ്കുട്ടി ‍ആയിരുന്നില്ല; നല്ലവനായ ആട്ടിടയനു എന്നേക്കുമായി നഷ്ടപ്പെട്ടു പോയ കുഞ്ഞാടായിരുന്നു.

യവനദേശത്തൊരു കുന്നിന്‍ പുറത്ത്‌ തുള്ളിച്ചാടി നടന്നിരുന്ന ഒരു കുഞ്ഞാട്.

Thursday, 8 April 2010

ചുണക്കുട്ടന്മാരുടെ മിടുക്ക്!

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് പണ്ടോരാള്‍ പറഞ്ഞിട്ടുണ്ട്. ആധുനികശാസ്ത്രം തിരുകിച്ചേര്‍ത്ത വിളമ്പുന്ന പൌരാണികശാസ്ത്രങ്ങള്‍ പ്രസദ്ധിയിലേക്കുള്ള കുറക്കുവഴിയാവുന്നു ചിലര്‍ക്ക്... പക്ഷെ അതൊരു സമൂഹത്തിന്റെ ചിന്താശേഷിയെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് വളരുമ്പോള്‍ ചുണക്കുട്ടന്മാര്‍ ചിലപ്പോള്‍ പ്രതികരിച്ച്ചെന്നു വരും!  അങ്ങനെ രണ്ടു ചുണക്കുട്ടന്മാരുടെ അത്യാവശ്യമായി വായിക്കെണ്ടുന്ന ബ്ലോഗ്പോസ്റ്റുകള്‍.

സൂരജിന്റെ ബ്ലോഗ്പോസ്റ്റ്‌ - http://surajcomments.blogspot.com/2010/04/jyotish-gk-pseuodsci.html

ഉമേഷ്ജിയുടെ ബ്ലോഗ്പോസ്റ്റ്‌ - http://malayalam.usvishakh.net/blog/archives/409

കുറിപ്പ്‌:  Dr.ഗോപാലക്രഷ്ണന്‍റെ വളച്ചൊടിക്കലുകലോട് എനിക്ക് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ഭാരതീയ പൌരാണിക ശാസ്ത്രത്തിനോടു എനിക്ക് അങ്ങേയറ്റം ആദരവും മതിപ്പുമാണള്ളത്.  ഇതിപ്പോള്‍ എടുത്തു പറയാന്‍ കാരണം, സൂരജിന്‍റെയും, ഉമേഷിന്‍റെയും ആധികാരികവും, ശാസ്ത്ര അടിത്തരയുള്ളതുമായ ലേഖനങ്ങളുടെ  മറ പറ്റി കുറെ "അല്പജ്ഞാനികള്‍" ഭാരതത്തിന്റെ മഹത്തായ ശാസ്ത്ര  പൈത്രകത്തെ വില കുറച്ചു കാണിക്കുവാന്‍ ഇറങ്ങി പുറപ്പെട്ടിട്ടുണ്ട്. ഞാന്‍ അക്കൂട്ടത്തില്‍പ്പെടില്ല എന്ന് പ്രത്യേകം എടുത്തു പറയണമെന്ന് തോന്നി. (ഉമേഷായാലും എനിക്ക് ശരിയല്ലെന്നു തോന്നുന്നത് ഞാന്‍ ചൂണ്ടിക്കാണിക്കും. യഥാര്‍ത്ഥത്തിലുള്ള അറിവിനെ മാനിക്കുന്ന ഉമേഷിനെപ്പോലുള്ളവര്‍ അതിനു അര്‍ഹിക്കുന്ന പരിഗണന കൊടുക്കുകയും ചെയ്യുന്നുണ്ട്.)

എല്ലാ മതങ്ങളും, നാഗരിക സംസ്കാരങ്ങളും, അറിവുകളുടെയും, ഉള്‍ക്കാഴ്ചകളുടെയും ആഴമുള്ള അക്ഷയഖനികളാണ് തുറന്നു തരുന്നത്.  അത് ശരിയായി പഠിക്കാതെ വളച്ചൊടിക്കുന്നവര്‍ കഴിഞ്ഞ തലമുറയോടും, വരാന്‍ പോകുന്ന തലമുറയോടും അക്ഷന്തവ്യമായ അപരാധമാണ് ചെയ്യുന്നത്; അത് സമൂഹം മതിക്കുന്ന ഒരു ശാസ്ത്രജ്ഞനാകുംപോള്‍ പ്രത്യേകിച്ചും!

അതുപോലെ പലരും പറയുന്ന ഒരു കാര്യമുണ്ട് - പൌരാണിക ശാസ്ത്രങ്ങളിലെ പല പ്രസ്താവനകളും പലപ്പോഴും ഒരു വിശദീകരണങ്ങളും തരാതെ നേരെ വസ്തുതകള്‍ പറയുകയാണെന്ന്.  അത് പലപ്പോഴും ശരിയുമാണ്.  വ്യക്തവും സ്പഷ്ടവുമായ ഒരു വിശദീകരണം തരാത്തിടത്തോളം അത്തരം അറിവുകളെ ശാസ്ത്രം എന്ന് ക്രത്യമായും പറയാനാവില്ല. അതുകൊണ്ടുതന്നെ ശാസ്ത്രമെന്ന നിലയില്‍ പൌരാണിക വിജ്ഞാനങ്ങളെ ആധുനിക ശാസ്ത്രവുമായി താരതമ്യം ചെയ്യുന്നതിന് ഞാന്‍ എതിരുമാണ്‌.  ഒരു പക്ഷെ, പല കാരണങ്ങളാലും പല പുരാതന ശാസ്ത്രഗ്രന്ഥങ്ങളും അപൂര്‍ണ്ണമായിപ്പോയത്‌ അവയോടനുബന്ധമായ മറ്റു പല അറിവുകളും നമുക്ക്‌ കിട്ടാതെപോയതുകൊണ്ടുമാവും.  അക്കാലത്ത് പല അറിവുകളും മൊഴിരൂപത്തിലായിരുന്നല്ലോ പ്രചരിച്ചിരുന്നത്?  മുന്‍പ്‌ ചെറിയ ചെറിയ നാടുരാജ്യങ്ങളിലായി ചിതറിക്കിടന്ന അറിവുകള്‍ പില്‍ക്കാലത്ത്‌ ക്രോഡീകരിച്ച് സൂക്ഷിച്ചു വെക്കാന്‍ കഴിഞ്ഞിരിക്കില്ല.

ഇപ്പോള്‍ ഭാരതമെന്നരിയപ്പെടുന്ന ഈ രാജ്യത്ത് നിന്ന് പഴയ തിരുവിതാംകൂര്‍കാരനായ  ഞാന്‍ പഴയ കോസലത്തിലെയും, മാഗധത്തിലെയും പൌരാണികര്‍ നേടിയ അറിവില്‍ അഭിമാനം കൊള്ളൂന്നുവെങ്കില്‍ മനുഷ്യരാശിക്ക് മുഴുവനും ആ അറിവുകളില്‍ അഭിമാനം കൊള്ളാമെന്നാണ് എനിക്ക് തോന്നുന്നത്; അതിനു മതത്തിന്‍റെയും, കുലത്ത്തിന്റെയും നിറം പൂശണമെന്നില്ല!