എന്റെ ജീവിതാനുഭവങ്ങളും, സ്വപ്നങ്ങളും, പിന്നൊരിത്തിരി സാഹിത്യവും...

Wednesday, 28 July 2010

പഠിക്കാന്‍ ആളില്ലാതാവുന്ന ആര്‍ട്ട് വിഷയങ്ങള്‍.

പഠിക്കാന്‍ ആളില്ലാതാവുന്ന ആര്‍ട്ട് വിഷയങ്ങള്‍ - കേരളത്തിലെ ഒരു പ്രതിഭാസമാണിത് എന്ന് തോന്നുന്നു. ജോലി സാധ്യതയെക്കുറിച്ച് അറിയാത്തതുകൊണ്ടും, കേരളത്തിനു പുറത്തുള്ളവരുമായി മത്സരിച്ച് ജോലിക്കുള്ള അഭിമുഖങ്ങളില്‍ മുന്പിലെത്താം എന്നുള്ള ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടും ഒക്കെയാവാം ഇത് സംഭവിക്കുന്നത്.

ഇംഗ്ലീഷ് പഠിച്ചാല്‍ ടീച്ചര്‍ മാത്രമല്ല, പരസ്യകമ്പനികളില്‍ കോപ്പിറൈറ്ററും ആകാം.

ഹിസ്റ്ററിക്കാര്‍ക്ക്‌ ആര്‍ക്കിയോലോജി വിഭാഗത്തില്‍ ജോലിക്ക് ശ്രമിക്കാം. ഹിസ്റ്ററിയും ഇംഗ്ലീഷില്‍ ഒരു മാസ്റ്റര്‍ ഡിഗ്രിയും ഉണ്ടെങ്കില്‍ ബുക്ക്‌ എഡിറ്റര്‍ ആവാന്‍ നല്ല സാധ്യത ഉണ്ട്. ഇത് പൊളിറ്റിക്സ്, എകണോമിക്സ് എടുത്ത്‌ പഠിക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

ഹിന്ദി, ഫ്രഞ്ച് ഒക്കെ എടുത്തു പഠിക്കുന്നവര്‍ക്ക് എംബസ്സികളിലും മറ്റും ദ്വിഭാഷിയായി ജോലി കിട്ടും.

സ്രഷ്ടിപരമായ കഴിവുകള്‍ ഉള്ളവര്‍ക്ക്‌ മറ്റെന്നത്തെക്കാളും തൊഴില്‍ അവസരങ്ങള്‍ ഉള്ള കാലമാണിത്‌. ചിത്രകലയില്‍ താല്പര്യവും കഴിവുമുള്ളവര്‍ക്ക് പരസ്യകമ്പനികളില്‍ നല്ല ശമ്പളം കിട്ടുന്ന ഡിസൈനര്‍ ആവാം. അനിമേഷനും നല്ല സാധ്യതയുള്ള തൊഴില്‍ മേഖലയാണ്. പക്ഷെ, ഭാരതത്തില്‍ ഇപ്പോഴും അനിമേഷന് വലിയ സാധ്യത ഇല്ല. രാജ്യത്തിനു പുറത്ത് നിന്ന് വരുന്ന വര്‍ക്കുകളെ ആശ്രയിച്ചിരിക്കും ഇവിടുത്തെ ജോലി സാധ്യത. ഫാഷന്‍ ഡിസൈനിംഗും ഏതാണ്ട് സമാനമായ അവസ്ഥയിലാണ്.

എന്ത് പഠിച്ചാലും നല്ലൊരു പ്രൊഫഷണല്‍ ആയി വളരാനുള്ള സാഹചര്യം ഇന്നുണ്ട്. പക്ഷെ, ചില പ്രധാന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം.

ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതില്‍ നല്ല പ്രാവീണ്യം നേടണം. കുറെ നല്ല പുസ്തകങ്ങള്‍ വായിക്കണം. നല്ല ഇംഗ്ലീഷ് സിനിമകള്‍ കാണണം. ആത്മവിശ്വാസം ഉണ്ടാവണം. നിറം, സൗന്ദര്യം ഇവയെചൊല്ലി ആത്മവിശ്വാസക്കുറവുണ്ടാവരുത്. ഒരു പ്ലസ്‌ ടു കഴിഞ്ഞാല്‍ തനിയെ കുറെ യാത്രകള്‍ ചെയ്യണം. ലോകം കാണണം. TV സീരിയല്‍ കണ്ടു നേരം കളയാതെ ചെറുപ്പം മുതലേ ഒരു പ്രൊഫഷന്‍ സ്വപ്നം കണ്ട് അതിനു വേണ്ടി ശ്രമിക്കണം.

എല്ലാ ആശംസകളും.

Friday, 2 July 2010

മനോരമ പറയാന്‍ വൈകിയ ഒരേ ഒരു മരണം!

വെള്ളിയാഴ്ച സമയം 12.28. സ്ഥലം ഷാര്‍ജയിലെ എന്‍റെ ഫ്ലാറ്റ്.

ജീവന്‍ TV യിലെ നളപാചകം പരിപാടി കണ്ടുകൊണ്ട് ഇരുന്നപ്പോള്‍ ഒരു Breaking News! ശ്രീ. എം.ജി. രാധാകൃഷ്ണന്‍ അന്തരിച്ചു. (ആ സംഗീത പ്രതിഭയുടെ ഓര്‍മയ്ക്ക് മുന്‍പില്‍ ഒരു നിമിഷം മനസ്സുകൊണ്ട്ശിരസ്സ്‌ നമിച്ചു.) പിന്നെ ഒരു ഉറപ്പിനു വേണ്ടി Asianet നോക്കി. അപ്പോഴാണ്‌ കൂടുതല്‍ ഞെട്ടിയത്‌- ആരോഗ്യനില അതീവ ഗുരുതരം എന്നു കാണുന്നു! പിന്നെ നോക്കിയത് മനോരമ. അതിലും ആരോഗ്യനില അതീവ ഗുരുതരം എന്നു തന്നെ.

ജീവന്‍ TV വലിയ ഒരു തെറ്റ് ചെയ്യുകയാണെന്ന് തോന്നി. പെട്ടെന്ന് പ്രതികരിക്കണമെന്നു തോന്നി.

അപ്പോള്‍ ദാ ജയ്ഹിന്ദ്‌ TV യിലും അന്തരിച്ചു എന്നു കാണിക്കുന്നു! ആകെ ആശയക്കുഴപ്പമായി. പിന്നെ അറിഞ്ഞു, അദ്ദേഹം 1.45 (ഇന്ത്യന്‍ സമയം) നു തന്നെ മരണമടഞ്ഞിരുന്നു എന്ന്.

മനോരമാക്കെന്തു പറ്റി?!! നന്നാവാന്‍ തീരുമാനിച്ചോ? അതോ പത്രപ്രവര്‍ത്തനത്തിന്റെ അന്തസ്സ് തിരിച്ചറിഞ്ഞ ഏതോ പുതിയ ലേഖകനോ, ന്യുസ് എഡിറ്ററോ ജോയിന്‍ ചെയ്തോ?!!

മനോരമ അതിന്റെ ചരിത്രത്തില്‍ ആദ്യമായി, മരണത്തിനു മുന്‍പ്‌ ഒരാളെ ആദ്യം വാര്‍ത്തയിലൂടെ കൊല്ലാതിരുന്ന ആ ചരിത്രനിമിഷത്തിന്റെ തെളിവുകള്‍ ഇവിടെ.








എം.ജി.  രാധാകൃഷ്ണന്‍റെ ഓര്‍മ്മയ്ക്ക്‌ മുന്‍പില്‍ പ്രാര്‍ത്ഥനയോടെ.